Quick Contact

LAST UPDATE : TUESDAY, 23 JANUARY 2024

 

മുഹമ്മദ് നബി ﷺ

ആദ്യത്തെ പ്രവാചകനിന്ദ

അമാനി മൌലവി(റഹി)

Last Update: 2023 March 04, 12 Shaʻban, 1444 AH

സൂറത്തു ശുഅറാഇലെ 214ാം സൂക്തമായ “നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് താക്കീതു നല്‍കുക” എന്ന വചനം അവതരിച്ചപ്പോള്‍, നബി (സ്വ) സഫാ കുന്നിന്‍ മുകളില്‍ കയറി അടുത്ത കുടുംബങ്ങളെയെല്ലാം വിളിച്ചു വരുത്തി. ‘ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു നിങ്ങളെ താക്കീതു ചെയ്‌വാന്‍ അയക്കപ്പെട്ട ദൂതനാണ്‌’ എന്നു അവരെ പൊതുവായും, ഓരോരുത്തരെ പേരുവിളിച്ചു പ്രത്യേകം പ്രത്യേകമായും അറിയിക്കുകയുണ്ടായി.

അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: ‘ഖുറൈശികളുടെ സമൂഹമേ! നിങ്ങളുടെ ദേഹങ്ങളെ നരകത്തില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുത്തുവിന്‍! നിങ്ങള്‍ക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ ചെയ്‌വാന്‍ നിശ്ചയമായും എനിക്ക് കഴിയുന്നതല്ല.’ ‘ലുഅയ്യിന്‍റെ – മകനായ കഅ്ബിന്‍റെ സന്തതികളേ! നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തിക്കൊള്ളുവിന്‍! നിങ്ങള്‍ക്ക് യാതൊരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ ചെയ്‌വാന്‍ നിശ്ചയമായും എനിക്കു കഴിയുകയില്ല’. ഇങ്ങിനെ, ഖുസ്വയ്യ് ഗോത്രക്കാരെയും, അബ്ദുമനാഫ് ഗോത്രക്കാരെയും, അബ്ദുല്‍ മുത്ത്വലിബ് ഗോത്രക്കാരെയും വിളിച്ച് ഇതുപോലെ പറഞ്ഞു. പിന്നീട് സ്വന്തം മകള്‍ ഫാത്ത്വിമ(റ)യെ വിളിച്ചു പറഞ്ഞു: ‘മുഹമ്മദിന്‍റെ മകള്‍ ഫാത്ത്വിമാ! നീ നിന്‍റെ ദേഹത്തെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊള്ളുക! നിനക്ക് യാതൊരു ഉപദ്രവമോ ഉപകാരമോ ചെയ്‌വാന്‍ എനിക്ക് കഴിയുന്നതല്ല. അറിഞ്ഞേക്കൂ: നിങ്ങള്‍ക്ക് (എന്നോട്) നിശ്ചയമായും രക്തബന്ധമുണ്ട്. അത് ഞാന്‍ നനക്കേണ്ടപ്രകാരം നനച്ചുകൊള്ളുന്നതാണ്. അതായത്: ഇഹത്തില്‍ ഞാന്‍ നിങ്ങളോട് കുടുംബബന്ധം പാലിക്കുന്നതാകുന്നു. അല്ലാഹുവില്‍നിന്നും (ഉണ്ടാകുന്ന) യാതൊന്നുംതന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒഴിവാക്കുകയില്ല’. (ബുഖാരി; മുസ്‌ലിം).

ഈ അവസരത്തില്‍ തിരുമേനിയുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞു എഴുന്നേറ്റുകൊണ്ടു ഇങ്ങിനെ പറഞ്ഞു: “എല്ലാ നാളുകളിലും – കാലം മുഴുവനും – നിനക്കു നാശം! ഇതിനു വേണ്ടിയാണോ ഞങ്ങളെ നീ ഒരുമിച്ചു കൂട്ടിയത്?!” ഇതിനെത്തുടര്‍ന്നു ഈ സൂറത്തു അവതരിച്ചു. “അബൂലഹബിന്റെ ഇരുകരങ്ങള്‍ (നഷ്ടമടഞ്ഞു) നശിക്കട്ടെ! അവന്‍ (ശാപമടഞ്ഞു) നശിച്ചുതാനും. അവനു അവന്റെ ധനവും, അവന്‍ സമ്പാദിച്ചു വെച്ചതും ഉപകാരപ്പെട്ടിട്ടില്ല. ജ്വാലയുള്ളതായ ഒരഗ്നിയില്‍ (നരകത്തില്‍) അവന്‍ വഴിയെ കടന്നെരിയും! അവന്റെ ഭാര്യയും - (അതെ, ആ) വിറകുചുമട്ടുകാരി - (അവളും കടന്നെരിയും)! അവളുടെ കഴുത്തില്‍ (ഈത്തനാരിനാല്‍) പിരിച്ച ഒരു ചൂടിക്കയര്‍ ഉണ്ടായിരിക്കും.” (സൂറഃ അല്‍മസദ് 1-5)

നബി (സ്വ) തിരുമേനിയുടെ പിതൃവ്യന്‍ അബൂലഹബിന്റെ സാക്ഷാല്‍ പേര് ‘ഉസ്സാ’ എന്ന വിഗ്രഹത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള അബ്‌ദുല്‍ ഉസ്സാ എന്നത്രെ. അബൂലഹബിന്റെ മുഖം വളരെ ശോഭയും തെളിവും ഉണ്ടായിരുന്നതുകൊണ്ടാണ് ‘അബൂലഹബ്’ എന്ന പേരില്‍ അയാള്‍ അറിയപ്പെട്ടത് എന്നു പറയപ്പെടുന്നു. അപ്പോള്‍, ജ്വലിക്കുന്ന മുഖമുള്ളവന്‍ എന്ന ഉദ്ദേശ്യത്തിലായിരിക്കും ആ പേര് വന്നത്. മുകളില്‍ ഉദ്ധരിച്ച ഹദീസില്‍ കണ്ടതുപോലെ, നബി(സ്വ) തൗഹീദിന്റെ പ്രബോധനം എപ്പോള്‍ തുടങ്ങിയോ അപ്പോള്‍ മുതല്‍ അവന്‍ നബി (സ്വ)യുടെ ശത്രുവായി പ്രത്യക്ഷപ്പെട്ടു. മരണം വരെ കഠിന വൈരം തുടരുകയും ചെയ്തു. അബൂലഹബിനെപ്പോലെത്തന്നെ നബി(സ്വ)യുടെ ഒരു പിതൃവ്യനായിരുന്നു അബൂത്വാലിബും. എന്നാല്‍, അദ്ദേഹം തിരുമേനിയുടെ വാത്സല്യം നിറഞ്ഞ രക്ഷാകര്‍ത്താവായിരുന്നുവെന്നു മാത്രമല്ല, അദ്ദേഹം ശിര്‍ക്കില്‍ ഉറച്ചു നിന്നുകൊണ്ടു തന്നെ തിരുമേനിയെ മരണം വരെ തന്നാല്‍ കഴിയും വിധം സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അബൂലഹബാകട്ടെ, ചുരുങ്ങിയപക്ഷം സ്വന്തം സഹോദരപുത്രനെന്ന നിലക്കു ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തില്ല. നേരെമറിച്ച് കിട്ടിയ അവസരമെല്ലാം തിരുമേനിയെ ഉപദ്രവിക്കുവാനും അപമാനിക്കുവാനും വിനിയോഗിക്കയാണ് ചെയ്തത്. തിരുമേനിയും അബൂലഹബും അയല്‍വാസികളുമായിരുന്നു. തിരുമേനിയുടെ വാതില്‍ക്കല്‍ മലിനവസ്തുക്കള്‍ വലിച്ചിടുവാനാണ് ആ അയല്‍പക്കബന്ധം ആ മനുഷ്യന്‍ ഉപയോഗിച്ചത്. ഖുറൈശികളുടെ ഒരു നേതാവു കൂടിയായിരുന്നതുകൊണ്ടു കൂടുതല്‍ ഉപദ്രവം നടത്താനുള്ള സാഹചര്യവും കഴിവും അവന്നുണ്ടായിരിക്കുമല്ലോ.

റബീഅത്തുബ്‌നു അബ്ബാദ് (റ) പറയുകയാണ്‌: ‘ഞാന്‍ ‘ജാഹിലിയ്യത്തി’ലായിരുന്ന അവസരത്തില്‍ ‘ദുല്‍മജാസ്’ ഉത്സവച്ചന്തയില്‍ വെച്ച് റസൂല്‍(സ്വ) ഇപ്രകാരം പറയുന്നതു ഞാന്‍ കാണുകയുണ്ടായി: “അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നു നിങ്ങള്‍ പറഞ്ഞു കൊള്ളുവിന്‍. എന്നാല്‍ നിങ്ങള്‍ക്കു വിജയം ലഭിക്കും”. ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. മുഖപ്രകാശമുള്ളവനും കോങ്കണ്ണനും (കണ്ണു ചരിച്ചു നോക്കുന്നവനും) ആയ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ പിന്നില്‍ നിന്നു ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. “ഇവന്‍ മതം മാറിയവനാണ്, കള്ളം പറയുന്നവനാണ്.” അദ്ദേഹം പോകുന്നിടത്തെല്ലാം ഈ മനുഷ്യനും പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇയാളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞപ്പോള്‍, അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണെന്നു ആളുകള്‍ പറഞ്ഞു.’ (അ; ത്വ)

ഇസ്‌ലാമില്‍ വിശ്വസിച്ചില്ലെങ്കില്‍ പോലും പല നിലക്കും നബി(സ്വ)യെ സഹായിക്കേണ്ടിയിരുന്ന അബൂലഹബ് ഇത്രയും നീചവും നികൃഷ്ടവുമായ പെരുമാറ്റം നബി(സ്വ)യോടും ഇസ്‌ലാമിനോടും സ്വീകരിച്ചതുകൊണ്ടായിരിക്കാം, അവന്റെ പേരെടുത്തു പറഞ്ഞു തുറന്ന ഭാഷയില്‍തന്നെ അല്ലാഹു അവനെ ശപിച്ചാക്ഷേപിച്ചത്. ഇതിനെക്കാള്‍ കടുത്ത ഭാഷയില്‍ ചില കഠിന മുശ്‌രിക്കുകളെപ്പറ്റി ഖുര്‍ആനില്‍ പ്രസ്താവിച്ചു കാണാം. പക്ഷേ, അവരുടെയൊന്നും പേരെടുത്തു പറയാറില്ല. അവനോടു അല്ലാഹുവിനുള്ള അതികഠിനമായ വെറുപ്പാണല്ലോ ഇതു കാണിക്കുന്നത്. പ്രവാചകന്റെ അടുത്ത ബന്ധുവായിരുന്നാല്‍ പോലും പ്രവാചക ദൗത്യത്തെ ധിക്കരിക്കുന്നവരോട് അല്ലാഹുവിന്റെ കോപം വമ്പിച്ചതായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. അബൂലഹബിന്റെ ഭാര്യയും അബൂലഹബിന് തികച്ചും യോജിച്ച ഒരു ഭാര്യയായിരുന്നു. ഉമ്മുജമീല്‍ എന്നാണ് പേര്‍. നബി(സ്വ)ക്കെതിരായി സ്വഭര്‍ത്താവിന്റെ സംരംഭങ്ങളില്‍ അവള്‍ അവനെ സഹായിക്കുമായിരുന്നു. അവള്‍ക്കു സ്വന്തമായി കഴിയുന്നത് പുറമെയും ചെയ്യും. തന്റെ തോഴിമാരായ സ്ത്രീകള്‍ക്കിടയില്‍ നബി(സ്വ)യെപ്പറ്റി കുറ്റവും കുറവും പറഞ്ഞു പ്രചരിപ്പിക്കുക, തിരുമേനി നടക്കുന്ന വഴിയില്‍ ഞെരിഞ്ഞില്‍ മുള്ളിന്റെയും മറ്റും ഭാണ്ഡങ്ങള്‍ കൊണ്ടുവന്നിടുക, തിരുമേനിയെയും അനുയായികളെയും കുറിച്ച് ഏഷണി പറഞ്ഞുണ്ടാക്കുക മുതലായവ അവളുടെ വകയായിരുന്നു. ഇക്കാരണത്താല്‍ അവളും അല്ലാഹുവിന്റെ കടുത്ത ശാപത്തിനും കോപത്തിനും പാത്രമായിത്തീര്‍ന്നു.

രണ്ടുപേര്‍ക്കും ഇഹത്തിലും പരത്തിലും നാശമാണുള്ളതെന്നും, അവരെക്കൊണ്ടുള്ള ശല്യത്തെക്കുറിച്ചു വിലപിക്കേണ്ടതില്ലെന്നും നബി(സ്വ)ക്കു ഒരു സന്തോഷവാര്‍ത്തയും ഈ അദ്ധ്യായത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുപേരും ജീവിച്ചിരിക്കെത്തന്നെയാണ് ഈ സൂറത്തിന്റെ അവതരണം. വിവരം അറിഞ്ഞു ഉമ്മുജമീല്‍ രോഷാകുലയായിക്കൊണ്ടു നബി(സ്വ) പള്ളിയിലിരിക്കുമ്പോള്‍ അവിടെച്ചെന്ന് അസഭ്യം പറഞ്ഞതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്.

നബി(സ്വ) സഫായില്‍ വെച്ചു കുടുംബാംഗങ്ങളെ താക്കീതുചെയ്തപ്പോള്‍ അബൂലഹബു “നിനക്കു നാശം” എന്നു പറയുകയുണ്ടായല്ലോ. കഠിനമായ പ്രതിഷേധവേളയില്‍ ശപിച്ചുപറയാറുള്ള ഒരു വാക്കാണത്. അതേ വാക്ക് ഉപയോഗിച്ചു കൊണ്ടുതന്നെ അല്ലാഹു അവനെയും ശപിച്ചിരിക്കയാണ്. 1-ാം വചനത്തിലെ ആദ്യത്തെ ക്രിയ അബൂലഹബിന്റെ കരങ്ങള്‍ നശിക്കട്ടെ എന്ന്‍ പ്രാര്‍ത്ഥനാരൂപത്തിലും, രണ്ടാമത്തെ ക്രിയ അവന്‍ നശിക്കയും ചെയ്തിരിക്കുന്നു എന്ന്‍ വര്‍ത്തമാന രൂപത്തിലുമാണുള്ളത്. രണ്ടാമത്തെ വചനത്തില്‍ അവന്റെ ധനം, ഐശ്വര്യം, സ്വാധീനം, മക്കള്‍ മുതലായവയൊന്നും ഇഹത്തില്‍ അവന്റെ ഉദ്ദേശ്യം സാധിക്കുന്നതിനു ഉപകരിക്കുകയില്ലെന്നും, പരലോകത്തില്‍ അവമൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ ശാപം ഇഹത്തില്‍വെച്ചു മരണത്തിന് മുമ്പുതന്നെ അവന്‍ അനുഭവിക്കുകയും ചെയ്തു. അവന്റെ ഉദ്ദേശമൊന്നും ഫലിച്ചതുമില്ല. അവന്റെ മകന്‍ ഉത്ബത്ത് ശാമിലേക്കുള്ള യാത്രയില്‍ സിംഹത്തിനു ഇരയായി. അവന് അദസത്ത് എന്ന്‍ പറയപ്പെടുന്ന (പ്രമേഹക്കുരുപോലെയോ വസൂരിപോലെയോ ഉള്ള) ഒരു രോഗം പിടിപെട്ടു. ദുര്‍ഗന്ധം നിമിത്തം ജനങ്ങള്‍ അടുക്കാതായി. ശവസംസ്കാരത്തിനുപോലും ആളെകിട്ടാതെ കൂലിക്കാരാണതു എങ്ങനെയോ എടുത്ത് മറച്ചത്. ബദ്ര്‍ യുദ്ധം കഴിഞ്ഞു അല്‍പദിവസങ്ങള്‍ക്കു ശേഷമായിരുന്നു അത്. താന്‍ ഒരു ഖുറൈശി നേതാവായിരുന്നിട്ടും ഭീരുത്വവും പിശുക്കും കാരണമായി ബദ്റില്‍ അവന്‍ പങ്കെടുത്തിരുന്നില്ല. പകരം തനിക്കു കടക്കാരനായിരുന്ന ഒരാളെ അയക്കുകയാണ് ചെയ്തത്. ചുരുക്കത്തില്‍ അവന്റെ ധനവും അവന്‍ സമ്പാദിച്ചു വെച്ചതുമെല്ലാം തന്നെ അവനു ഇവിടെ ഉപകരിച്ചില്ല. പരലോകത്തിലാകട്ടെ -മൂന്നാം വചനത്തില്‍ അല്ലാഹു പറഞ്ഞതുപോലെ- ജ്വലിച്ചു പ്രകാശിക്കുന്ന ആ മുഖം കത്തിജ്വലിക്കുന്ന നരകത്തില്‍ കടന്നു എരിയുകയും ചെയ്യും. അതില്‍ സംശയവും ഇല്ല.

അബൂലഹബിനെത്തുടര്‍ന്നു അവനെ അനുകരിച്ചിരുന്ന അവന്റെ ഭാര്യയെയും ശാപത്തില്‍ അവനോടൊപ്പം അല്ലാഹു പങ്കുചേര്‍ത്തിരിക്കുന്നു. ‘വിറകുചുമട്ടുകാരി’ എന്നു വിശേഷിപ്പിച്ചു അവളെ നിന്ദിക്കുകയും ചെയ്തിരിക്കുന്നു. ഏഷണിയുമായി നടക്കുന്നവനെകുറിച്ചു അവന്‍ അയാള്‍ക്കെതിരെ വിറകുണ്ടാക്കുകയാണെന്നു അറബികള്‍ പറയാറുണ്ടെന്നും, അതനുസരിച്ച് ഏഷണിക്കാരി എന്ന ഉദ്ദേശ്യത്തിലാണ് ആ വാക്കു ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം. അതല്ല, നബി(സ്വ)യെ ഉപദ്രവിക്കുവാനായി അവള്‍ മുള്ളും മറ്റും ചുമന്നുകൊണ്ടു വന്നിരുന്നതിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായമുണ്ട്. ‘അവളുടെ കഴുത്തില്‍ ഒരു പിരിച്ച ചൂടിക്കയറുണ്ടായിരിക്കും’ എന്ന വാക്യവും ഇതുപോലെ അവളുടെ നേര്‍ക്കു അല്ലാഹുവിനുള്ള വെറുപ്പിന്റെ കാഠിന്യം പ്രകടമാക്കുന്നു. വിറകുചുമക്കല്‍ ഏതു അര്‍ത്ഥത്തിലായാലും ആ വിറകുചുമട്ടുകാരന്‍ അതിനു തക്ക കയറും കൊണ്ടു നടക്കുമല്ലോ. നരകത്തില്‍ വെച്ചുള്ള അവളുടെ സ്ഥിതി വിവരിച്ചതാണത് എന്നാണ് പല മഹാന്മാരും പറയുന്നത്. അഥവാ കഴുത്തില്‍ കയറുമായി നബി(സ്വ)ക്കും ഇസ്‌ലാമിനുമെതിരെ വിറകു ശേഖരിക്കുവാന്‍ മിനക്കെട്ടിരുന്ന അവള്‍ക്ക് അതിന് തികച്ചും അനുയോജ്യമായ ശിക്ഷയായിരിക്കും നരകത്തിലും അനുഭവപ്പെടുക എന്നു സാരം.


അവലംബം: സൂറഃ അല്‍മസദ്, സൂറഃ അശ്ശുഅറാഅ് വ്യാഖ്യാനങ്ങളില്‍ നിന്നും

0
0
0
s2sdefault